Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

എൽ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ പിറന്ന ഗോളിന് പനാമയെ വീഴ്ത്തി ഘാന. നിശ്ചിത സമയത്തിന് ശേഷം ലഭിച്ച ഇഞ്ച്വറി ടൈമിൻ്റെ അഞ്ചാം മിനിറ്റിലാണ് (90+5) ആഫ്രിക്കൻ ശക്തികളായ ഘാനയ്ക്ക് വേണ്ടി കാലേബ് യിരെൻകി എതിർ ഗോൾവല ചലിപ്പിച്ചത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും 0-0 എന്ന നില തുടരവെ മത്സരം ഗോൾരഹിത സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും അവസാന മിനിറ്റിൽ കളി തിരിഞ്ഞു. മത്സരത്തിൽ നേരിയ മുൻതൂക്കം പനാമയ്ക്കായിരുന്നു. മാച്ചിൻ്റെ 63 ശതമാനം സമയത്തും പന്ത് കൈവശം വച്ചത് പനാമയായിരുന്നു. എന്നാൽ റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങുന്നതിന് തൊട്ടു മുമ്പായി നേടിയ ഗോളിലൂടെ ഘാന നിർണായകമായ മൂന്ന് പോയിൻ്റുകൾ സ്വന്തമാക്കി.
ഇതോടെ എൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഘാനയ്ക്ക് കഴിഞ്ഞു. നേരത്തെ ക്രൊയേഷ്യയെ കീഴടക്കിയ ഇംഗ്ലണ്ട് ഗോൾശരാശരിയുടെ മികവിൽ ഒന്നാം സ്ഥാനം നേടി. ആദ്യ മത്സരത്തിൽ യൂറോപ്പിലെ പ്രബല ശക്തികളായ ക്രൊയേഷ്യയെ 4-2ന് തകർത്താണ് ഇംഗ്ലണ്ട് ലോകകപ്പ് ക്യാംപെയ്നിന് വിജയത്തുടക്കമിട്ടത് .
ഹാരി കെയ്നിൻ്റെ ഇരട്ട ഗോളുകളുടെ (12 , 42 മിനിറ്റുകളിൽ) കരുത്തിലാണ് ഇംഗ്ലീഷ് ടീം മികച്ച വിജയം നേടിയത്. ജൂഡ് ബെല്ലിങ്ഹാമും (47) മാർക്കസ് റാഷ്‌ഫോർഡും (85) ഇംഗ്ലണ്ടിനായി ഗോൾവല കുലുക്കി. ഗ്രൂപ്പിലെ തീപാറും പോരാട്ടത്തിൽ ആദ്യപകുതിയിൽ ക്രൊയേഷ്യ പൊരുതി നോക്കിയെങ്കിലും, രണ്ടാം പകുതിയിൽ ഇംഗ്ലീഷ് പട സമഗ്രാധിപത്യം നേടുന്നതിനാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്.



