Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിലക്കിനെ തള്ളി ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍. ലബനാനിലെ ടയ്‌റെ പട്ടണത്തില്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തില്‍ എട്ടുപേരെയാണ് ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തിയത്. ദക്ഷിണ ലബനാനില്‍ നിന്ന് ആളുകളെ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുയാണ് ഇസ്‌റാഈല്‍.

ലബനാനിലെ ബോംബിങ് ഉള്‍പ്പെടെയുള്ള ആക്രമണ നടപടികള്‍ തുടരാനാണ് ഇസ്‌റാഈല്‍ തീരുമാനമെങ്കില്‍ പോരാട്ടം തുടരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ വ്യോമ പ്രതിരോധ യൂനിറ്റിലെ രണ്ടംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

അതിനിടെ, ഇറാനുമായി സമാധാന കരാര്‍ രൂപവത്കരിക്കുന്നതിനുള്ള അവസാന ശ്രമത്തിലാണ് താനെന്ന് ട്രംപ് വ്യക്തമാക്കി. ദിവസങ്ങള്‍ക്കകം കരാറിലെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.