Source :- SIRAJLIVE NEWS

കൊല്‍ക്കത്ത | സനാതന ധര്‍മത്തെ അധിക്ഷേപിച്ചു സംസാരിച്ചുവെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്കെതിരെ കേസ്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ഈദ് ആഘോഷത്തിനിടെ സനാതന ധര്‍മത്തെ ‘ഗന്താ ധര്‍മ’ (മോശം ധര്‍മം) എന്ന് മമത വിശേഷിപ്പിച്ചതായാണ് പരാതി.

ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അഡ്വ. റിങ്കി ചാറ്റര്‍ജി സിംഗ് ആണ് പരാതിക്കാരി. സിലിഗുരി സൈബര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മമതയുടെ പരാമര്‍ശം സനാതന ധര്‍മ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും സമൂഹത്തില്‍ വര്‍ഗീയ ഭിന്നതയുണ്ടാക്കാന്‍ കാരണമായെന്നും പരാതിയില്‍ പറയുന്നു. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മമതാ ബാനര്‍ജി പ്രകോപന പ്രസ്താവനകള്‍ നടത്തിയെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടര്‍മാരെ ഭയപ്പെടുത്തി സ്വാധീനിക്കാനും സാമൂഹിക അശാന്തി പടര്‍ത്താനുമാണ് ഇത്തരം പ്രസ്താവനകള്‍ നടത്തിയതെന്ന് റിങ്കി ചാറ്റര്‍ജി സിംഗ് ആരോപിക്കുന്നു.