Source :- SIRAJLIVE NEWS

കൊച്ചി | അറബിക്കടലില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന കപ്പലപകടങ്ങളില്‍ ആശങ്കയൊഴിയാതെ കേരള തീരം. കൊച്ചി തീരത്തിനിടുത്ത് എം എസ് സി എല്‍സ ത്രി ചരക്കുകപ്പല്‍ മുങ്ങിയതിന് പിന്നാലെ ബേപ്പൂരിനടുത്ത് ചരക്കുകപ്പല്‍ കടലില്‍ കത്തിനശിച്ചത് സമുദ്ര പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും ഗുരുതരമായ ആഘാതം വരുത്തിവെച്ചേക്കും.

സമുദ്രജല മലിനീകരണം, സമുദ്ര പരിസ്ഥിതി നാശം, മത്സ്യത്തൊഴിലാളികള്‍ക്കും മറ്റുമുണ്ടാകുന്ന ദീര്‍ഘകാല നഷ്ടം എന്നിവയെല്ലാം കണക്കുകൂട്ടുമ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം ബോധ്യമാകുക. കൊച്ചിയില്‍ ചരക്കുകപ്പല്‍ മുങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ എന്തൊക്കെയാണ് ഉണ്ടായിരുന്നതെന്നതില്‍ ഇപ്പോഴും പൂര്‍ണ വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് കപ്പല്‍ കത്തിയും കണ്ടെയ്നറുകള്‍ വെള്ളത്തില്‍ വീണും വീണ്ടും അപകടമുണ്ടായത്.

നേരത്തേയുണ്ടായ അപകടത്തിന് ആക്കം കൂട്ടിയത് കണ്ടെയ്‌നറുകളിലുണ്ടായിരുന്ന രാസവസ്തുക്കളായിരുന്നുവെങ്കില്‍ ബേപ്പൂരിലും കടലില്‍ പതിച്ച കണ്ടെയ്നറുകളില്‍ അതേ അളവിലുള്ളതോ അതിനേക്കാള്‍ വലുതോ ആയ രാസവസ്തുക്കളാണെന്നും അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് വിലയിരുത്തല്‍. അപകടകരമായ വസ്തുക്കള്‍ കടലില്‍ കലര്‍ന്നാല്‍ മത്സ്യസമ്പത്തിനുള്‍പ്പടെയുണ്ടാകുന്ന ആഘാതം ചെറുതായിരിക്കില്ല.

വലിയ കടല്‍ത്തീരമുള്ള കേരളത്തെ ഏതെല്ലാം വിധത്തിലായിരിക്കും അപകടം ബാധിക്കുകയെന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. എം എസ് സി എല്‍സയില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്നറുകളിലെ രാസപദാര്‍ഥങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കടലില്‍ കലര്‍ന്നത് സമാനതകളില്ലാത്ത പരിസ്ഥിതി പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

കപ്പലിനൊപ്പം അടിത്തട്ടില്‍ കിടക്കുന്ന എണ്ണ (ഹെവി ഓയില്‍, ഡീസല്‍) നീക്കം ചെയ്യുന്നതിന് തന്നെ ഒരു മാസം സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അടിത്തട്ടില്‍ കിടക്കുന്ന കണ്ടെയ്നറുകളടക്കം ഉയര്‍ത്തിയെടുക്കേണ്ടതുണ്ട്. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ 51 മീറ്റര്‍ താഴ്ചയിലാണ് മുങ്ങിയ കപ്പല്‍ കിടക്കുന്നത്. കപ്പലിനൊപ്പമുള്ള കണ്ടെയ്നറുകളിലെ എണ്ണ ജൂലൈ മൂന്നിന് മുമ്പ് നീക്കം ചെയ്യുമെന്നാണ് കപ്പല്‍ കമ്പനി അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍, പ്രതികൂല കാലവസ്ഥയടക്കമുണ്ടായാല്‍ ഇത് പിന്നെയും നീണ്ടുപോയേക്കാമെന്നും പറയുന്നു.

മുങ്ങിയ കപ്പലില്‍ നിന്ന് തെക്കന്‍ ജില്ലകളിലെ തീരങ്ങളില്‍ അടിഞ്ഞിരുന്ന പ്ലാസ്റ്റിക് മാലിന്യം ഇതുവരെ പൂര്‍ണമായി നീക്കിയിട്ടില്ല. അതേസമയം, എം എസ് സി എല്‍സയിലുണ്ടായതിനേക്കാള്‍ കൂടുതല്‍ രാസവസ്തുക്കളാണ് ബേപ്പൂരിലെ കത്തിനശിച്ച കപ്പലിലുണ്ടായതെന്നാണ് അനുമാനം. നാല് തരത്തിലുള്ള രാസവസ്തുക്കള്‍ കപ്പലിലുണ്ടെന്നാണ് പറയുന്നത്. ഇതില്‍ തീപ്പിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങളും രാസപ്രക്രിയയിലൂടെ തനിയെ തീപ്പിടിക്കുന്ന വസ്തുക്കളും ശ്വസിക്കുന്നതോ സ്പര്‍ശിക്കുന്നതോ അപകടകരമായ വിഷാംശമുള്ള വസ്തുക്കളും ഉള്‍പ്പെടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അപകടകരമായ വസ്തുക്കള്‍ വെള്ളത്തില്‍ കലര്‍ന്നാലുണ്ടാകുന്ന പാരിസ്ഥിതികാഘാതം ചിന്തിക്കുന്നതിനുമപ്പുറമായിരിക്കുമെന്നാണ് സൂചന.

അതേസമയം, എന്തുകൊണ്ടാണ് കേരള അതിര്‍ത്തിക്കകത്ത് ഇത്തരത്തില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന കപ്പല്‍ ദുരന്തങ്ങളില്‍ ദുരൂഹതയുണ്ടെന്ന വിലയിരുത്തലുമുണ്ട്.

ഇ മാലിന്യങ്ങള്‍ നശിപ്പിക്കുന്നതിനുള്‍പ്പടെയുള്ള ഉദ്യമങ്ങളുമായി കപ്പലുകള്‍ മനപ്പൂര്‍വം അപകടത്തില്‍പ്പെടുത്തുന്നതാണോയെന്ന സംശയവും ഉയര്‍ന്നുവരുന്നുണ്ട്.

കേസെടുക്കുന്നത് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം: മന്ത്രി
കോട്ടയം | ഉള്‍ക്കടലില്‍ നടക്കുന്ന അപകടങ്ങളില്‍ കേസെടുക്കുന്നത് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണെന്ന് തുറമുഖ മന്ത്രി വി എന്‍ വാസവന്‍. കോഴിക്കോട് തീരത്ത് കടലില്‍ തീപ്പിടിച്ച കപ്പലില്‍ നിന്ന് 50 കണ്ടെയ്നറുകള്‍ കടലില്‍ വീണതായും അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് തീപ്പിടിത്തമുണ്ടായതെന്ന വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലാണ് തുടര്‍ ദൗത്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. പാരിസ്ഥിതിക, മത്സ്യബന്ധന പ്രശ്നങ്ങളാണ് സംസ്ഥാനം നോക്കുന്നത്. പരിസ്ഥിതി ആഘാതം പഠിക്കാനുള്ള സംവിധാനവും ഉണ്ട്. സംസ്ഥാനത്തിനുണ്ടായ നഷ്ടങ്ങള്‍ ക്ലെയിം ചെയ്ത് വാങ്ങാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരെ രക്ഷപ്പെടുത്താനും ചികിത്സ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം | ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് സമീപം ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് തീപ്പിടിച്ച സംഭവത്തില്‍ ജീവനക്കാരെ രക്ഷപ്പെടുത്താനും ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

കപ്പലിലെ തൊഴിലാളികളെ കേരള തീരത്തെത്തിച്ചാല്‍ ചികിത്സ നല്‍കാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്താന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസ് എല്ലാത്തിനും സജ്ജമാണെന്ന് സംസ്ഥാന പോലീസ് മേധാവിയും പറഞ്ഞു.