Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ | ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് പാകിസ്താന് ഐ എം എഫ് 8,500 കോടി രൂപ വായ്പ അനുവദിച്ചു. വാഷിങ്ടണില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഗഡു അനുവദിച്ചതില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംതൃപ്തി പ്രകടിപ്പിച്ചു.

പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും രാജ്യം വികസനത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹായം പാകിസ്താന്‍ ഭീകരവാദത്തിന് ഉപയോഗിക്കുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. പാകിസ്താന് നേരത്തെ പ്രഖ്യാപിച്ച ഏഴു ബില്യണ്‍ ബെയ്ല്‍ഔട്ട് പാക്കേജിന്റെ അടുത്ത ഗഡുവായാണ് പണം അനുവദിച്ചിരിക്കുന്നത്. പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഐ എം എഫിന്റെ ഡയറക്ടര്‍ ബോഡി യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് ഇന്ത്യ ശക്തമായ എതിര്‍പ്പ് അറിയിച്ചത്.

ഈ പണം ഐ എം എഫിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല പാകിസ്താന്‍ ചെലവഴിക്കുന്നതെന്നും ഒരു കാരണവശാലും പണം അനുവദിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.പാകിസ്താന് നല്‍കുന്ന പണം കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ലെന്നും വലിയ അഴിമതികള്‍ പദ്ധതി നിര്‍വഹണത്തില്‍ നടക്കുന്നുവെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.