Source :- SIRAJLIVE NEWS
ചരിത്ര പ്രസിദ്ധമായ ശ്രീനഗര്‍ ജുമാമസ്ജിദില്‍ ഇത്തവണയും ഈദ് നിസ്‌കാരത്തിന് അനുമതി നല്‍കിയില്ല. സുബ്ഹിക്കു മുമ്പേ പള്ളിയുടെ കവാടം പൂട്ടി പുറത്ത് പോലീസിനെ വിന്യസിക്കുകയായിരുന്നു അധികൃതര്‍. ഈദ് നാളിലെ സുബ്ഹിക്ക് പോലും നിസ്‌കാരം അനുവദിച്ചില്ലെന്നാണ് പള്ളിനടത്തിപ്പുകാരായ അന്‍ജുമാന്‍ ഔഖാഫ് ഭാരവാഹികള്‍ അറിയിച്ചത്. പള്ളിയുടെ മുഖ്യ ഇമാമായ മീര്‍വായിസ് ഉമര്‍ഫാറൂഖ് വീട്ടുതടങ്കലിലാണെന്നും റിപോര്‍ട്ടുണ്ട്. കശ്മീര്‍ ഭരിക്കുന്ന ഉമര്‍ അബ്ദുല്ല സര്‍ക്കാര്‍ അറിയാതെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് പള്ളി അടച്ചിട്ടതെന്നാണ് വിവരം. “ആരാണ് വിലക്കേര്‍പ്പെടുത്തിയതെന്നതില്‍ വ്യക്തതയില്ല. വിലക്കേര്‍പ്പെടുത്താനുള്ള കാരണവുമറിയില്ലെ’ന്നാണ് ഇതേക്കുറിച്ച് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞത്.
2019 മുതല്‍ തുടര്‍ച്ചയായി ഈദ് നിസ്‌കാരത്തിന് ഇവിടെ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിവരികയാണ്. റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച, ബറാഅത്ത് രാവ് തുടങ്ങി വിശ്വാസികള്‍ തടിച്ചുകൂടുന്ന മറ്റു ദിവസങ്ങളിലും ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്താറുണ്ട്. കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ അന്യായമായി എടുത്തുകളഞ്ഞ ഘട്ടത്തിലും 2023 ഒക്ടോബറില്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ അതിക്രമിച്ചു കയറിയതിനെ തുടര്‍ന്ന് കശ്മീരികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോഴും ആഴ്ചകളോളം ജുമുഅക്ക് നിരോധമേര്‍പ്പെടുത്തിയിരുന്നു.
ശ്രീനഗറില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ നൗഹാട്ട എന്ന പ്രദേശത്താണ് ചരിത്രപ്രസിദ്ധമായ ഈ ജുമുഅ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ആയിരത്തിമുന്നൂറുകളുടെ അന്ത്യത്തില്‍ കശ്മീരിലെ പ്രമുഖ ആത്മീയ നേതാവായിരുന്ന മുഹമ്മദ് ഹമദാനിയുടെ കല്‍പ്പന പ്രകാരം അന്നത്തെ കശ്മീര്‍ ഭരണാധികാരി സിഖന്തര്‍ ശഹ്‌മീര്‍ ആണ് ഈ മസ്ജിദ് നിര്‍മിച്ചതെന്നാണ് ചരിത്രം. 1394ല്‍ നിര്‍മാണം ആരംഭിച്ചു. 1402ല്‍ പണി പൂര്‍ത്തീകരിച്ചു. ഒരേ സമയം 30,000 പേര്‍ക്ക് നിസ്‌കരിക്കാവുന്ന മസ്ജിദ് കശ്മീര്‍ മുസ്‌ലിംകളുടെ മതകീയ മുഖമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുഗള്‍ നിര്‍മിതികളോട് ഏറെ സാമ്യമുള്ള, മനോഹരമായ വാസ്തുവിദ്യകളാല്‍ ശ്രദ്ധേയമായ മസ്ജിദ് സന്ദര്‍ശകര്‍ക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കും. പതിനാലാം നൂറ്റാണ്ടില്‍ കശ്മീരില്‍ എത്തിയ സൂഫി പണ്ഡിതന്‍ മീര്‍ സയ്യിദ് അലി ഹമദാനിയുടെ പിന്‍തലമുറക്കാരായ മീര്‍വായിസ് കുടുംബമാണ് പാരമ്പര്യമായി മസ്ജിദിന്റെ മതപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്.
“മസ്ജിദില്‍ വന്‍ജനക്കൂട്ടം ഒത്തുകൂടുമ്പോള്‍ അക്കൂട്ടത്തില്‍ സ്വതന്ത്ര കശ്മീരിനു വേണ്ടി വാദിക്കുന്ന ദേശവിരുദ്ധര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതാണ് ചില സമയങ്ങളില്‍ ആരാധനകള്‍ക്ക് നിയന്ത്രണവും നിരോധവും ഏര്‍പ്പെടുത്തുന്നതിന്റെ പശ്ചാത്തലമെന്നു’മാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ തീവ്രവാദത്തെ പ്രതിരോധിക്കാനെന്ന പേരില്‍ ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് ന്യായീകരിക്കാവതല്ല. കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം തടയാന്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട് കേന്ദ്രം. എന്നിട്ടും ഈദ് പോലുള്ള ദിവസങ്ങളില്‍ പങ്കെടുക്കുന്ന നിരായുധരായ വിശ്വാസികളെ തടയുകയാണ്. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ കശ്മീരില്‍ തീവ്രവാദം ഏറെക്കുറെ കുറ്റിയറ്റു പോയെന്നാണല്ലോ കേന്ദ്രവൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
കശ്മീരികള്‍ക്കിടയില്‍ സ്വതന്ത്ര രാഷ്ട്രവാദം വളര്‍ന്നു വരുന്നുണ്ടെങ്കില്‍ അതിന് കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടയുകയല്ല വഴി. കശ്മീരിനോട് കേന്ദ്രം അനുവര്‍ത്തിക്കുന്ന വിവേചനപരമായ നിലപാടും ഭരണകൂട ഭീകരതയുമാണ് കശ്മീര്‍ ജനതയുടെ അസംതൃപ്തിക്ക് മുഖ്യകാരണം. തീവ്രവാദ ബന്ധം ആരോപിച്ച് നിരപരാധികളായ മുസ്‌ലിംകളുടെ സ്വത്ത് കണ്ടുകെട്ടല്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടല്‍, വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങിയവ പതിവാണ് കശ്മീരില്‍. അതിര്‍ത്തി കടന്നുവരുന്ന തീവ്രവാദികളെ നേരിടാനെന്ന പേരില്‍ പ്രത്യേക അധികാരത്തോടെ (അഫ്‌സ്പ) വിന്യസിച്ച സൈന്യം കൊടും ക്രൂരതകളാണ് കശ്മീരില്‍ കാണിച്ചു വരുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ തെളിവു സഹിതം ചൂണ്ടിക്കാട്ടിയതാണ്. ഇന്ത്യയിലെ വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ചും കൂട്ടക്കൊലകളെക്കുറിച്ചും അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭ നിയോഗിച്ച മനുഷ്യാവകാശ കൗണ്‍സില്‍ നിരീക്ഷകന്‍ ക്രിസ്റ്റഫ് ഹെയിന്‍സ് സമര്‍പ്പിച്ച റിപോര്‍ട്ടിലും ഇത് ചൂണ്ടിക്കാട്ടുന്നു. പാക് അനുകൂല തീവ്രവാദികള്‍ നടത്തുന്ന അതിക്രമങ്ങളും കുഴപ്പങ്ങളും മാത്രമാണ് കാല്‍നൂറ്റാണ്ട് മുമ്പ് വരെ കശ്മീരികള്‍ സഹിക്കേണ്ടി വന്നത്. 1990ല്‍ അഫ്‌സ്പ നടപ്പാക്കിയതോടെ സൈന്യത്തിന്റെ നിരന്തര ആക്രമണവും ക്രൂരതകളും കൂടി സഹിക്കേണ്ടി വരുന്നു അവര്‍ക്ക്.
2017 ഏപ്രിലില്‍ മേജര്‍ നിതിന്‍ ഗൊഗോയ് തന്റെ ജീപ്പിനു മുമ്പില്‍, ഫാറൂഖ് മുഹമ്മദ് ഖാന്‍ എന്ന യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച സംഭവം അന്താരാഷ്ട്രതലത്തില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയതാണ്. ഇന്ത്യന്‍ നീതിവ്യവസ്ഥക്കും അന്താരാഷ്ട്ര നിയമത്തിനും കടകവിരുദ്ധമായ ഈ ക്രൂരപ്രവൃത്തി നടത്തിയ മേജറെ, നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നതിനു പകരം “ആര്‍മി ചീഫ് കമാന്‍ഡേഴ്‌സണ്‍ കാര്‍ഡ്’ നല്‍കി ആദരിക്കുകയായിരുന്നു കരസേനാ മേധാവി. മാത്രമല്ല, അന്നത്തെ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിതിന്‍ ഗൊഗോയിയെ പിന്തുണച്ച് പ്രസ്താവന നടത്തുകയും ചെയ്തു. കശ്മീരികള്‍ക്കിടയില്‍ ഇത് എന്തുതരം വികാരമാണ് ഉളവാക്കുകയെന്ന് അധികൃതര്‍ ചിന്തിക്കാത്തതെന്തു കൊണ്ടാണ്? കശ്മീരികളുടെ മനസ്സും ഹൃദയവും കീഴടക്കി മാത്രമേ അവിടെ തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാനാകൂ. ബി ജെ പി നേതാവായിരുന്ന യശ്വന്ത് സിന്‍ഹ സമര്‍പ്പിച്ച വസ്തുതാന്വേഷണ റിപോര്‍ട്ടിലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.