Source :- SIRAJLIVE NEWS

കൊച്ചി|മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്എഫ്‌ഐഒ കുറ്റപത്രം. സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രക വീണയാണെന്ന് എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ പറയുന്നു. എക്സാലോജിക് കമ്പനി തുടങ്ങിയതിനുശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നു. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്.

എന്നാല്‍ സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു ശേഷമാണ് കമ്പനിയുടെ മുഖ്യവരുമാനം. 2017-2019 കാലയളവില്‍ സിഎംആര്‍എല്ലുമായി ഇടപാടുകള്‍ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ പേരിലും മൂന്ന് ലക്ഷം രൂപ കമ്പനിയുടെ പേരിലും എത്തിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ 2.78 കോടി രൂപ സിഎംആര്‍എല്‍ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ കണ്ടെത്തല്‍. എക്‌സാലോജിക് എന്നാല്‍ വീണ മാത്രമാണെന്ന് എസ്എഫ്‌ഐഒ പറയുന്നു.

കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം നല്‍കിയത്. ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.