Source :- SIRAJLIVE NEWS

ചണ്ഡീഗഡ്  | അന്താരാഷ്ട്ര അത്ലറ്റും ആറ് തവണ ദേശീയ സ്വര്‍ണ മെഡല്‍ ജേതാവുമായ രോഹിത് ധന്‍ഖറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.ഭിവാനി ജില്ലയില്‍ താമസിക്കുന്ന സഹോദരന്മാരായ വരുണ്‍, തരുണ്‍, ദീപക് സിംഗ് എന്നിവരെയാണ് ബംഗുളൂരുവില്‍ നിന്ന് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്.

നവംബര്‍ 27നാണ് സംഭവം. സുഹൃത്തിനൊപ്പം രേവാരി ഖേരയിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു രോഹിത്.ചടങ്ങിനിടെ, വരന്റെ ഭാഗത്തുനിന്നുള്ള ചില അതിഥികളുടെ മോശം പെരുമാറ്റം രോഹിതും സുഹൃത്തും ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്ക് നയിച്ചു.

പ്രശ്‌നം രമ്യമായി പരിഹരിച്ചെങ്കിലും പരിപാടിക്ക് ശേഷം പിന്തുടര്‍ന്നെത്തിയ സംഘം രോഹിതും സുഹൃത്തും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി. 20 ഓളം ആളുകള്‍ ചേര്‍ന്ന് കാര്‍ വളഞ്ഞ് ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് ക്രൂരമായി ഇവരെ മര്‍ദിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ രോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല