Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം നഷ്ടപ്പെട്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെതിരെ ശക്തമായ പ്രതിഷേധവുമായി തിരുവിതാംകൂർ മുൻ രാജകുടുംബവും ക്ഷേത്ര ഭരണസമിതിയും രംഗത്ത്. ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായ സാഹചര്യത്തിൽ, വ്യാജ റിപ്പോർട്ട് ചമച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് രാജകുടുംബത്തിന്റെ തീരുമാനം.
ക്ഷേത്രത്തിലെ ബി വിഗ്രഹത്തിൽ ചാർത്തുന്ന താലിമാലയിലെ 78 ഗ്രാം സ്വർണ്ണം കാണാതായെന്നായിരുന്നു ഇന്റലിജൻസ് മേധാവി സർക്കാരിന് നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ക്ഷേത്ര ഭരണസമിതിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, ക്ഷേത്ര അധികാരികൾ നടത്തിയ വിശദമായ പരിശോധനയിൽ ഇന്റലിജൻസ് പരാമർശിച്ച സ്വർണ്ണം ക്ഷേത്രത്തിൽ സുരക്ഷിതമായി തന്നെയുണ്ടെന്ന് തെളിഞ്ഞു.
ക്ഷേത്രത്തിലെ സ്വർണ്ണം നഷ്ടപ്പെട്ടതിന് പിന്നിൽ രാജകുടുംബമാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നതായാണ് കൊട്ടാരം ആരോപിക്കുന്നത്. രാജകുടുംബാംഗമായ ആദിത്യവർമ്മയെ വ്യക്തിപരമായി ലക്ഷ്യം വെച്ചാണ് ഇത്തരമൊരു നീക്കം നടന്നതെന്നും ആക്ഷേപമുണ്ട്.
തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ശ്രീ പത്മനാഭസ്വാമിയുടെ സ്വത്ത് മോഷ്ടിക്കുന്നവരാണെന്ന് പൊതുമധ്യത്തിൽ സ്ഥാപിക്കാനുള്ള കരുതിക്കൂട്ടിയുള്ള ഗൂഢശ്രമമാണ് ഇന്റലിജൻസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ വ്യാജ റിപ്പോർട്ടിന് പിന്നിൽ വ്യക്തമായ ഗൂഢലക്ഷ്യങ്ങളുണ്ട്.
സ്വർണ്ണം കളവ് പോയെന്ന തരത്തിൽ വ്യാജ റിപ്പോർട്ട് തയ്യാറാക്കി പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് രാജകുടുംബത്തിന്റെയും ക്ഷേത്ര ഭരണസമിതിയുടെയും ആവശ്യം. ഈ ആവശ്യവുമായി മുൻ രാജകുടുംബാംഗങ്ങൾ ഉടൻ തന്നെ സർക്കാരിനെ സമീപിക്കും. കൂടാതെ, സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള ക്ഷേത്ര ഭരണത്തിൽ ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് ആശയക്കുഴപ്പം ഉണ്ടാക്കിയതിന് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാനാണ് കൊട്ടാരത്തിന്റെ തീരുമാനം.


