Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

കൊച്ചിയിൽ 100 കോടി രൂപ ചെലവിൽ ‘ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി’ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ, അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ഐഎഫ്എഫ്കെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റുമോയെന്ന ആശങ്ക ഉയരുന്നു. മേളയ്ക്ക് സ്ഥിരം വേദി ഒരുക്കുമെന്ന പ്രഖ്യാപനമാണ് ചർച്ചകൾക്ക് വഴിവെച്ചത്.
മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്കെയുടെ വേദി മാറ്റുന്നത് അന്താരാഷ്ട്ര അംഗീകാരത്തെ ബാധിക്കാമെന്നാണ് ചലച്ചിത്ര പ്രേമികളുടെ ആശങ്ക. ടാഗോർ തിയേറ്റർ, കൈരളി-ശ്രീ-നിള സമുച്ചയം, നിശാഗന്ധി എന്നിവ ചേർന്ന് സൃഷ്ടിക്കുന്ന പ്രത്യേക ചലച്ചിത്രാന്തരീക്ഷം മറ്റൊരു നഗരത്തിൽ പുനഃസൃഷ്ടിക്കുക പ്രയാസമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് കാലത്ത് മേള വിവിധ മേഖലകളിലായി നടത്താനുള്ള തീരുമാനം പോലും വലിയ വിവാദമായിരുന്നു. അന്ന് തിരുവനന്തപുരമാണ് ഐഎഫ്എഫ്കെയുടെ സ്ഥിരം വേദിയെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനാൽ മേളയെ തലസ്ഥാനത്ത് നിന്ന് മാറ്റരുതെന്നും, വിദേശ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കുള്ള സൗകര്യങ്ങൾ പരിഗണിച്ച് തിരുവനന്തപുരത്തെ തന്നെ സ്ഥിരം വേദിയായി നിലനിർത്തണമെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിലും സിനിമാ കൂട്ടായ്മകളിലും ഉയരുന്ന ആവശ്യം.

