Home BUSINESS NEWS MALYALAM അമ്മയിൽ പുതുതായി അധികാരത്തിലെത്തുന്ന സമിതി സംഘടനയില്‍ നിന്നും പോയ അതിജീവിതയുള്‍പ്പടെയുള്ളവരെ തിരികെ വിളിക്കണം: അൻസിബ

അമ്മയിൽ പുതുതായി അധികാരത്തിലെത്തുന്ന സമിതി സംഘടനയില്‍ നിന്നും പോയ അതിജീവിതയുള്‍പ്പടെയുള്ളവരെ തിരികെ വിളിക്കണം: അൻസിബ

3
0

Source :- EVARTHA NEWS

അമ്മ ഭരണസമിതി രാജി വച്ചതിന് പിന്നാലെ പ്രതികരണവുമായി നടി അന്‍സിബ. ജനറല്‍ ബോഡി യോഗത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും അതിന് അവസരം ഒരുക്കി തന്ന അംഗങ്ങള്‍ക്ക് നന്ദി പറയുന്നതായും അന്‍സിബ. വരവ് ചെലവ് കണക്കുകളിലെ വ്യക്തത കുറവായിരുന്നു പ്രധാന പ്രശ്‌നമെന്നും അന്‍സിബ പറഞ്ഞു.

പുതുതായി അധികാരത്തിലെത്തുന്ന സമിതി, സംഘടനയില്‍ നിന്നും പോയ അതിജീവിതയുള്‍പ്പടെയുള്ളവരെ തിരികെ വിളിക്കണമെന്നും അന്‍സിബ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ഭരണസമിതിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു അന്‍സിബ. തന്റെ പരാതി കേള്‍ക്കാന്‍ പോലും കൂട്ടാക്കിയില്ലെന്നാണ് അന്‍സിബ പറഞ്ഞത്. താരത്തിന്റെ പ്രതികരണത്തിലേക്ക്:

32 വര്‍ഷത്തെ അമ്മയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം. എല്ലാ കാര്യങ്ങളും അംഗങ്ങളെ വിശദമായി അറിയിച്ചതും ഇതാദ്യം. അതില്‍ ഒരുപാട് സന്തോഷം. എല്ലാ അംഗങ്ങളോടും പങ്കെടുത്തതും ആദ്യം. എല്ലാവരും അവരവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ, കൃത്യതയുള്ള ജനറല്‍ ബോഡിയായിരുന്നു ഇന്ന് നടന്നത്.

കഴിഞ്ഞ ഭരണസമിതിയ്ക്ക് കൃത്യമായ വരവ് ചെലവ് കണക്ക് ഈ ജനറല്‍ ബോഡിയില്‍ കാണിക്കാന്‍ സാധിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ഒരു അവസരം കൂടെ തരാമോ, 45 ദിവസം കൂടെ തരാമോ എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്ത് ബാലിശമായിരുന്നു.പക്ഷെ അതൊന്നും വില പോയില്ല. വരവ് ചെലവ് കണക്കിലെ കൃത്യത കുറവ് തന്നെയായിരുന്നു പ്രധാന പ്രശ്‌നം.

ഞാന്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും ജനറല്‍ ബോഡിയില്‍ സംസാരിക്കാന്‍ പറ്റി. പക്ഷെ ഉച്ചയ്ക്ക് ശേഷമാണ് അവസരം കിട്ടിയത്. അത് തന്നെ ചോദിച്ച് വാങ്ങിയതാണ്. അതിന് അമ്മയിലെ എല്ലാ അംഗങ്ങളോടും നന്ദി പറയുകയാണ്, എനിക്കൊരു അവസരം ഉണ്ടാക്കി തന്നതിന്. കാരണം ഉച്ച വരെ എനിക്ക് അവസരം തന്നിരുന്നില്ല. പക്ഷെ ഇവിടെയുള്ള ഓരോ വ്യക്തികളും എന്റെ കൂടെ നിന്നു, സംസാരിക്കാനുള്ള അവസരം വാങ്ങി തന്നു.

മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു അമ്മയിലും പറയാനുണ്ടായിരുന്നത്. വരവ് ചെലവ് കണക്കിലെ കൃത്യതക്കുറവ് ഞാന്‍ ആദ്യമേ തന്നെ ചൂണ്ടിക്കാണിച്ചിരുന്നതാണ്. അതും, ആരൊക്കെയാണ് ബന്ധപ്പെട്ടിട്ടുള്ളതെന്നും ഞാന്‍ ഇന്നത്തെ ജനറല്‍ ബോഡിയില്‍ വ്യക്തമായി പറഞ്ഞു. അത് പറയാന്‍ പറ്റിയതില്‍ സമാധാനമുണ്ട്.

നീതിന്യായ വ്യവസ്ഥയില്‍ ഒരുപാട് കടമ്പകളുണ്ട്. അത് തരണം ചെയ്താണ് നീതി ലഭിക്കുക. നീതിയ്ക്കായി ഞാന്‍ മുന്നോട്ട് പോകും, ഒരു തരിമ്പും പിന്നോട്ട് പോകില്ല. പക്ഷെ ഇന്ന് ഇവിടെ നടന്നത് ചരിത്രപരമായ തീരുമാനങ്ങളാണ്. ഇനി സംഘടനയോട് പറയാനുള്ളത്, ഈ കമ്മിറ്റി ഓഗസ്റ്റില്‍ അധികാരത്തില്‍ വന്ന സമയത്ത് പ്രസിഡന്റ് പറഞ്ഞതായിരുന്നു അതിജീവിതയടക്കം സംഘടനയില്‍ നിന്നും പോയവരെ തിരികെ കൊണ്ടു വരുമെന്ന്. അത് തന്നെയാണ് ഇനി വരുന്ന കമ്മിറ്റിയോട് എനിക്ക് ആദ്യം പറയാനുള്ളത്.

പോയവരെ തിരിച്ചു വിളിക്കണം. ഔദ്യോഗികമായി തന്നെ വിളിക്കണം. വരുന്നതും വരാതിരിക്കുന്നതും അവരുടെ ഇഷ്ടം.പക്ഷെ വിളിക്കണം. അത് അമ്മ എന്ന സംഘടന ചെയ്യുന്ന ന്യായപരമായ കാര്യമാണ്.അത് വരുന്ന സമിതി ചെയ്യണം.