Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

2026 ഫിഫ ലോകകപ്പിൽ ഇക്വഡോറിനെ തകർത്ത് ആതിഥേയരായ മെക്സിക്കോ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ചരിത്രപ്രസിദ്ധമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മെക്സിക്കോയുടെ ജയം. ജൂലിയൻ ക്വിനോനെസും റൗൾ ജിമെനസും നേടിയ ഗോളുകളാണ് ആതിഥേയർക്ക് നിർണായക വിജയം സമ്മാനിച്ചത്.
കനത്ത മഴയും ഇടിമിന്നലും കാരണം ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ തുടക്കം മുതൽ തന്നെ കളിയിൽ ആധിപത്യം പുലർത്തിയത് മെക്സിക്കോ ആയിരുന്നു. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്ന മെക്സിക്കോ 22-ാം മിനിറ്റിൽ ക്വിനോനെസിലൂടെ ലീഡ് നേടി. റോബർട്ടോ അൽവാരഡോ നൽകിയ ത്രൂ പാസ് ഗോളാക്കി മാറ്റിയാണ് താരം വലകുലുക്കിയത്.
31-ാം മിനിറ്റിൽ റൗൾ ജിമെനസ് ലീഡ് ഇരട്ടിയാക്കി. ആദ്യ ഗോളിന്റെ നായകനായ ക്വിനോനെസിന്റെ അസിസ്റ്റിൽ നിന്നാണ് ജിമെനസ് ലക്ഷ്യം കണ്ടത്. തുടർന്ന് ഇക്വഡോർ ആക്രമണം ശക്തമാക്കിയെങ്കിലും മെക്സിക്കൻ പ്രതിരോധവും ഗോൾകീപ്പർ റൗൾ റാങ്കലും ഉറച്ചുനിന്നതോടെ തിരിച്ചുവരവ് സാധ്യമായില്ല.
1986 ലോകകപ്പിന് ശേഷം ആദ്യമായാണ് മെക്സിക്കോ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരം വിജയിക്കുന്നത്. അന്നും ആതിഥേയരായിരുന്ന മെക്സിക്കോ തന്നെയായിരുന്നു നേട്ടം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടവും നോക്കൗട്ട് ഘട്ടവും ഉൾപ്പെടെ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാതെയാണ് മെക്സിക്കോയുടെ കുതിപ്പ്. കൂടാതെ ആസ്റ്റക്ക സ്റ്റേഡിയത്തിൽ കളിച്ച അവസാന 10 ലോകകപ്പ് മത്സരങ്ങളിലും തോൽവി അറിയാത്ത റെക്കോർഡും അവർ നിലനിർത്തി.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇക്വഡോർ താരം പിയറോ ഹിൻകാപിയെ റെഡ് കാർഡ് കണ്ട് പുറത്തായി. വാർ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു നടപടി.
അതേസമയം, മെക്സിക്കോയുടെ 17-കാരൻ ഗിൽബെർട്ടോ മോറയും മത്സരത്തിലൂടെ ചരിത്രത്തിൽ ഇടം നേടി. ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് മോറ സ്വന്തമാക്കിയത്. 1958 ലോകകപ്പിൽ കളിച്ച ബ്രസീലിയൻ ഇതിഹാസം പെലെ മാത്രമാണ് അദ്ദേഹത്തിനുമുന്നിലുള്ളത്.
ഇംഗ്ലണ്ടും ഡി.ആർ. കോംഗോയും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാണ് മെക്സിക്കോ പ്രീക്വാർട്ടറിൽ നേരിടുക.

