Source :- SIRAJLIVE NEWS
ശ്രീഹരിക്കോട്ട| ഇന്ത്യയുടെ ഭൗമനിരീക്ഷണ ശേഷി കൂടുതല്‍ ശക്തമാക്കുന്ന ഇ ഒ എസ്-05 ഉപഗ്രഹവുമായി ജി എസ് എല്‍ വി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.55നായിരുന്നു വിക്ഷേപണം.
ഭൂമിയിൽനിന്ന് ഏതാണ്ട് നൂറ് കിലോമീറ്റർമാത്രം ഉയരത്തിലുള്ള ഭ്രമണപഥത്തിൽ വലംവയ്ക്കുന്ന സാധാരണ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമായി, ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹം പ്രവർത്തിക്കുക. ഇത് ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് മാത്രം കേന്ദ്രീകരിക്കാതെ വിശാലമായ മേഖലകളെ ഭൂമിക്ക് മുകളിൽ ഒരേ സ്ഥാനത്തുനിന്ന് തുടർച്ചയായി നിരീക്ഷിക്കാൻ സഹായിക്കുന്നു.
ചുഴലിക്കാറ്റ്, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ നിരീക്ഷിക്കുന്നതില്‍ ഉപഗ്രഹത്തിന്റെ സേവനം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ദുരന്തബാധിത പ്രദേശങ്ങളുടെ സ്ഥിതിഗതികള്‍ വേഗത്തില്‍ മനസ്സിലാക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.
പ്രകൃതിദുരന്ത നിരീക്ഷണത്തിന് പുറമെ അതിര്‍ത്തി സുരക്ഷ, പരിസ്ഥിതി സംരക്ഷണം, കാര്‍ഷിക മേഖല തുടങ്ങിയവയ്ക്കും ഉപഗ്രഹത്തില്‍നിന്നുള്ള വിവരങ്ങള്‍ പ്രയോജനപ്പെടുത്താനാകും. രാജ്യത്തിന്റെ ഭൗമനിരീക്ഷണ സംവിധാനത്തില്‍ ഇ ഒ എസ്-05 നിര്‍ണായക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
Content Highlights:
ISRO successfully launched the EOS-05 earth observation satellite using a GSLV rocket from Sriharikota. Also known as GISAT-1A, it operates in a geosynchronous orbit 36,000 km above Earth for real-time monitoring. The satellite will provide crucial data for disaster management and national security.




