Source :- SIRAJLIVE NEWS

മോസ്കോ | ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ടെഹ്‌റാനിലെ സി സി ടി വി ക്യാമറകൾ ഇസ്റാഈൽ ഹാക്ക് ചെയ്തെന്ന വിവരത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ സുരക്ഷയ്ക്കായി ഒരുക്കിയ പ്രത്യേക നിരീക്ഷണ സംവിധാനത്തിന്റെ ഭാഗങ്ങൾ റഷ്യൻ സുരക്ഷാ സേന താൽക്കാലികമായി ഓഫാക്കിയതായി റിപ്പോർട്ട്. ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെടുന്നത്. ടെഹ്‌റാനിലെ സി സി ടി വി ക്യാമറകൾ ഹാക്ക് ചെയ്ത് ഖാംനഈ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ ഇസ്റാഈൽ ഇന്റലിജൻസിന് സാധിച്ചിരുന്നു. സി സി ടി വി ക്യാമറകൾ വഴി ഖാംനഈയുടെ ലൊക്കേഷൻ കൃത്യമായി കണ്ടെത്തിയ രീതിയാണ് ഇപ്പോൾ റഷ്യയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. വ്ളാഡ്മിർ പുടിനെയും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികളെയും സംരക്ഷിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക നിരീക്ഷണ സംവിധാനം മോസ്കോയിലെ സാധാരണ പൗരന്മാരെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന മൂന്ന് ലക്ഷത്തോളം വരുന്ന സി സി ടി വി ക്യാമറകളിൽ നിന്ന് തികച്ചും വേറിട്ടതാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയാണ് മോസ്കോയെ ഇപ്പോൾ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ആയിരക്കണക്കിന് ക്യാമറകളിൽ നിന്നുള്ള ലക്ഷക്കണക്കിന് മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ വളരെ വേഗത്തിൽ വിശകലനം ചെയ്യാനും അതിലൂടെ വി ഐ പി ലക്ഷ്യങ്ങളുടെ യാത്രാരീതികളും ചലനങ്ങളും കൃത്യമായി കണ്ടെത്താനും ഇന്റലിജൻസ് ഏജൻസികൾക്ക് എ ഐ സഹായത്തോടെ സാധിക്കുന്നുണ്ട്. ഇറാനിലെ സി സി ടി വി ദൃശ്യങ്ങൾ വിശകലനം ചെയ്ത് ഖമേനിയുടെ യാത്രാ പാറ്റേണുകൾ തിരിച്ചറിയാൻ ഇസ്റാഈൽ എ ഐ സിസ്റ്റം ഉപയോഗിച്ചതായാണ് വിവരം.

റഷ്യയുടെ സ്വന്തം നിരീക്ഷണ സംവിധാനങ്ങൾ ഇപ്പോൾ വലിയൊരു സുരക്ഷാ ഭീഷണിയായി മാറിയിട്ടുണ്ടെന്ന് റഷ്യൻ ഇന്റലിജൻസ് ഏജൻസിയായ എഫ് എസ് ബി തലവൻ അലക്സാണ്ടർ ബോർട്നികോവ് പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ടെഹ്‌റാനിലെ വീഡിയോ നിരീക്ഷണ സംവിധാനങ്ങളിലെ സോഫ്റ്റ്‌വെയർ ബാക്ക്ഡോറുകൾ വഴിയാണ് ഇരകളുടെ ലൊക്കേഷൻ കണ്ടെത്തിയതെന്നും യു എസ് ഇസ്റാഈൽ സഖ്യം മുതിർന്ന ഇറാൻ ഉദ്യോഗസ്ഥരെ വധിച്ചത് ഒരു വ്യക്തമായ മുന്നറിയിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രെയ്ൻ ഇന്റലിജൻസ് ഏജൻസികൾ ഇതിനകം തന്നെ റഷ്യയിലെ ട്രാഫിക് ക്യാമറ സംവിധാനങ്ങളിൽ കടന്നുകയറിയിട്ടുള്ളതിനാൽ പുടിന്റെ സുരക്ഷയെക്കുറിച്ച് റഷ്യൻ ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ ആശങ്കയുണ്ടായിരുന്നു. ക്രെംലിന പരിസരത്തുള്ള ക്യാമറകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും അവ പതിവായി ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്നും ഒരു സ്വതന്ത്ര യുക്രെയ്നിയൻ ഹാക്കർ വെളിപ്പെടുത്തിയിട്ടുണ്ട്. മോസ്കോയിലെ മുതിർന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളും ഉപയോഗിച്ചിരുന്നു. യു എസും യു കെയും സമാനമായ സാങ്കേതിക ടൂളുകൾ ഉപയോഗിച്ച് നിരീക്ഷണ ഡ്രോണുകളിൽ നിന്നുള്ള ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ അടക്കമുള്ള കൃത്യമായ വിവരങ്ങൾ യുക്രെയ്ന് കൈമാറുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മുൻകാലങ്ങളിലും സി സി ടി വി ക്യാമറകൾ സുരക്ഷാ ഭീഷണി ഉയർത്തിയിരുന്നെങ്കിലും പുതിയ എ ഐ സംവിധാനങ്ങൾ മനുഷ്യസഹായമില്ലാതെ തന്നെ വൻതോതിൽ ദൃശ്യങ്ങൾ അതിവേഗം വിശകലനം ചെയ്യാൻ സഹായിക്കുന്നു. സാധാരണ ഫേഷ്യൽ റെക്കഗ്നിഷൻ, നമ്പർ പ്ലേറ്റ് ട്രാക്കിംഗ് എന്നിവയ്ക്കപ്പുറം പ്രകൃതിദത്ത ഭാഷാ ചോദ്യങ്ങളിലൂടെ (Natural Language Queries) വസ്ത്രം മാറിയ വ്യക്തികളെയോ, ഒരേ സ്ഥലത്ത് പലതവണ എത്തുന്ന വാഹനങ്ങളെയോ ഒക്കെ എളുപ്പത്തിൽ കണ്ടെത്താൻ എ ഐ സിസ്റ്റങ്ങൾക്ക് സാധിക്കും. ഇത്തരത്തിൽ ഒരു വ്യക്തിയെ തിരിച്ചറിഞ്ഞാൽ സി സി ടി വി ദൃശ്യങ്ങൾ, സോഷ്യൽ മീഡിയ, ഹാക്ക് ചെയ്ത ആശയവിനിമയങ്ങൾ, സ്മാർട്ട് ഡിവൈസുകളിലെ മൈക്രോഫോണുകളിൽ നിന്നുള്ള ഓഡിയോ, യാത്രാ ചരിത്രം എന്നിവ സംയോജിപ്പിച്ച് മാസങ്ങൾ നീളുന്ന വിശദമായ വിവരങ്ങൾ തയ്യാറാക്കാൻ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും.

Summary

Following the assassination of Iranian Supreme Leader Ayatollah Ali Khamenei, Russia reportedly shut down parts of a specialized surveillance system used to protect President Vladimir Putin. The decision came after revelations that Israeli intelligence utilized advanced AI tools to hack Tehran’s CCTV network and pinpoint Khamenei’s exact location. Russian security services verified and isolated the network from the internet before turning it back on, amid growing concerns that artificial intelligence has turned traditional security cameras into major vulnerabilities. Ukrainian intelligence has also reportedly penetrated traffic cameras around the Kremlin, compounding Moscow’s security anxieties.