Source :- SIRAJLIVE NEWS

പാരിസ് | യു എസ്-ഇറാന്‍ സമാധാന കരാര്‍, റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ വിഷയങ്ങള്‍ ഫ്രാന്‍സില്‍ നടക്കുന്ന ജി7 നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ച വിഷയങ്ങളാവും. ഫ്രാന്‍സ്-സ്വിറ്റ്‌സര്‍ലന്‍ഡ് അതിര്‍ത്തിക്കു സമീപത്തെ തടാക തീര പട്ടണമായ ഇവിയന്‍ ലെസ് ബെയ്ന്‍സിലാണ് ഉച്ചകോടി നടക്കുന്നത്. യു എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജി7.

ഇറാനും യു എസും തമ്മില്‍ ദൃഢവും ഗൗരവതരവുമായ അന്തിമ കരാര്‍ ഉറപ്പുവരുത്തുന്നതിനാണ് ഉച്ചകോടി മുന്‍ഗണന നല്‍കുന്നതെന്ന് ആതിഥേയ രാഷ്ട്രത്തിന്റെ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കല്‍, ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള സമുദ്ര ദൗത്യം, കടലിടുക്കിലൂടെ കടന്നുപോകുന്ന ബദല്‍ ഊര്‍ജ ഗതാഗത പാതകള്‍ കണ്ടെത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യുമെന്ന് മാക്രോണ്‍ വ്യക്തമാക്കി.

ജനീവയില്‍ വച്ച് കരാറില്‍ ഔദ്യോഗികമായി ഒപ്പിടുന്നതോടെ ഹോര്‍മുസ് പൂര്‍ണമായി തുറക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.