Source :- SIRAJLIVE NEWS

ബെംഗളൂരു | കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിന്റെ സത്യ പ്രതിജ്ഞ ജൂണ്‍ മൂന്നിന് നടക്കും. കോണ്‍ഗ്രസ് ഹൈക്കമാന്റുമായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നാളെ വൈകുന്നേരം നാലു മണിക്ക് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും.

ഈ യോഗത്തില്‍ ഡികെ ശിവകുമാറിനെ ഔദ്യോഗികമായി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഭരണമാറ്റത്തിന്റെ ഭാഗമായി സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് രാജ്യസഭാ സീറ്റും എ ഐ സി സിയില്‍ നിര്‍ണ്ണായക പദവിയും വാഗ്ദാനം ചെയ്തതായാണ് വിവരം.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം ഇരു നേതാക്കളും തമ്മില്‍ നടക്കുന്ന അധികാര തര്‍ക്കത്തിനു വിരാമമിട്ട് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ രാജിവച്ചതിനു പിന്നാലെ നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ടിരുന്നു. അതിനാല്‍ ജൂണ്‍ മൂന്നിനു ഡി കെ ശിവകുമാറിനൊപ്പം പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള ഒരു പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതാകും ശിവകുമാറിന് മുന്നിലുള്ള പ്രധാന ദൗത്യം.