Source :- SIRAJLIVE NEWS

ദുബൈ | തന്റെ കുടുംബത്തിന്റെ വേരുകളും പാരമ്പര്യവും തേടി ഒരു ഇമാറാത്തി യുവാവ് നടത്തിയ വേറിട്ട യാത്ര ചെന്നെത്തിയത് 1828ല്‍. അന്ന് മുതല്‍ ഇന്നുവരെയുള്ള അല്‍ സിര്‍റി കുടുംബത്തിന്റെ ചരിത്രവും തലമുറകളെയും കൃത്യമായി രേഖപ്പെടുത്തുന്നതിനായി ഗൈത്ത് അല്‍ സിര്‍റി എന്ന സ്വദേശി യുവാവാണ് ഒരു വര്‍ഷത്തിലേറെ നീണ്ട കഠിനശ്രമം നടത്തിയത്. ഇതിലൂടെ മുന്നൂറിലധികം കുടുംബാംഗങ്ങളെ അദ്ദേഹം കണ്ടെത്തുകയും ചെയ്തു. എ ഐ അധിഷ്ഠിത ഫാമിലി ട്രീ സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിനായി ആറ് മാസത്തോളമാണ് അദ്ദേഹം പരിശ്രമിച്ചത്.

ഈ അപൂര്‍വ നേട്ടത്തിന് ദുബൈ സര്‍ക്കാരിന്റെ സാംസ്‌കാരിക പുരസ്‌കാരമായ ‘ഇര്‍ത്ത് ദുബൈ’ ഗൈത്ത് അല്‍ സിര്‍റി സ്വന്തമാക്കി. മികച്ച കുടുംബ പൈതൃക ഡോക്യുമെന്റേഷനുള്ള പുരസ്‌കാരം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമില്‍ നിന്നാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.

തന്റെ ബന്ധുവില്‍ നിന്ന് ലഭിച്ച ചില പഴയ രേഖകളില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ഗൈത്ത് പറഞ്ഞു. കുടുംബാംഗങ്ങളുടെ പക്കലുണ്ടായിരുന്ന പഴയകാല ചിത്രങ്ങളും രേഖകളും ശേഖരിച്ച ശേഷം എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ ഇത് ഒറ്റ പ്ലാറ്റ്‌ഫോമിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വെബ്‌സൈറ്റ് വികസനത്തില്‍ അടിസ്ഥാന പരിചയം മാത്രമുണ്ടായിരുന്ന ഗൈത്ത്, ഇംഗ്ലീഷിലായിരുന്ന ഫാമിലി ട്രീ പ്രോഗ്രാമിന്റെ സോഴ്‌സ് കോഡ് ആറ് മാസം കൊണ്ട് അറബിയിലേക്ക് വിവര്‍ത്തനം ചെയ്താണ് നേട്ടം കൈവരിച്ചത്. യു എ ഇയില്‍ 1800-കളില്‍ വേരുകളുള്ള ‘അല്‍ – ഖംസി’ ഗോത്രത്തില്‍ പെട്ടവരാണ് അല്‍ സിര്‍റി കുടുംബം.

ദേശീയ നാഴികക്കല്ലായി പ്രഖ്യാപിക്കപ്പെട്ട അല്‍ ഖവാനീജിലെ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചരിത്രപ്രസിദ്ധമായ ഫാം അഞ്ച് പതിറ്റാണ്ടിലേറെയായി സംരക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത് ഈ കുടുംബത്തെയായിരുന്നു എന്നത് ശ്രദ്ധേയമാണ്. ദുബൈയുടെ ചരിത്രവും ഓര്‍മകളും കാത്തുസൂക്ഷിക്കുന്നവരെ ആദരിക്കാനായി ഏര്‍പ്പെടുത്തിയ ഇര്‍ത്ത് പുരസ്‌കാരത്തിനായി 25,000-ത്തിലധികം അപേക്ഷകളാണ് ലഭിച്ചിരുന്നത്. ചടങ്ങില്‍ നാസര്‍ അല്‍ സിര്‍കല്‍, അങ്കിള്‍സ് ഷോപ്പ് എന്ന സ്ഥാപനം എന്നിവരും ആദരിക്കപ്പെട്ടു.

‘തങ്ങളുടെ പൈതൃകം രേഖപ്പെടുത്താത്തവരെ കാലം മറക്കും’ എന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചടങ്ങില്‍ ഓര്‍മിപ്പിച്ചു.