Home rss business malayalam ചെളിവെള്ളത്തിന് മുകളിൽ തല ഉയർത്തിപ്പിടിച്ച് നാല് മണിക്കൂർ; നേപ്പാളിന്റെ അതിജീവനത്തിന്റെ മുഖമായി 97കാരി

ചെളിവെള്ളത്തിന് മുകളിൽ തല ഉയർത്തിപ്പിടിച്ച് നാല് മണിക്കൂർ; നേപ്പാളിന്റെ അതിജീവനത്തിന്റെ മുഖമായി 97കാരി

2
0

Source :- EVARTHA NEWS

അതിർത്തി ഗ്രാമങ്ങളെ തൂത്തെറിഞ്ഞ് മിന്നൽപ്രളയം നേപ്പാളിനെ തകർത്തെറിഞ്ഞിട്ട് എട്ടു ദിവസം പിന്നിടുകയാണ്. ദുരന്തത്തിൽ ഇതുവരെ 1,252 പേർ മരിച്ചതായാണ് കണക്ക്. 11,993 പേരെ രക്ഷപ്പെടുത്തി. കാണാതായ 4,875 പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 21,314 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രക്ഷാപ്രവർത്തനങ്ങൾക്കും തിരച്ചിലിനുമായി രംഗത്തിറക്കിയിരിക്കുന്നത്.

ചെളിയിലും വെള്ളത്തിലുമായി പൂണ്ടുകിടക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾക്കിടെ പ്രതീക്ഷയുടെ പ്രതീകമായി മാറുകയാണ് 97കാരിയായ ഗുണ മായ ബൊഹറ. കുത്തിയൊഴുകിയ പ്രളയജലത്തിന് മുകളിൽ മണിക്കൂറുകളോളം തല ഉയർത്തിപ്പിടിച്ച് മരണത്തെ അതിജീവിച്ച വയോധികയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ നേപ്പാളിന്റെ അതിജീവനത്തിന്റെ മുഖമായി മാറുന്നത്.

പ്രളയമേഖലയിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിന്റെ മാധ്യമദൃശ്യങ്ങളിലൊന്നിൽ ചെളിയിൽ പുരണ്ട ശരീരവുമായി ജെസിബിയുടെ യന്ത്രക്കൈകളിൽ ഇരിക്കുന്ന ഒരു വയോധികയെ കാണാം. ആദ്യനോട്ടത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ള സാധാരണ രക്ഷാദൃശ്യം പോലെ തോന്നുമെങ്കിലും, അതിന് പിന്നിലെ അതിജീവനകഥ അതിശയിപ്പിക്കുന്നതാണ്.

കുത്തിയെത്തിയ പ്രളയജലം തകർത്തെറിഞ്ഞ വൃദ്ധസദനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മണിക്കൂറുകളോളം തല മാത്രം വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചാണ് ഗുണ മായ ബൊഹറ കാത്തുകിടന്നത്. കഴുത്തറ്റം ചെളിവെള്ളം മൂടിയിട്ടും ആത്മവിശ്വാസം കൈവിടാതെ അവർ രക്ഷാപ്രവർത്തകരുടെ വരവിനായി കാത്തിരുന്നു.

കല്ലും മണ്ണും കമ്പിയും കെട്ടിടാവശിഷ്ടങ്ങളുമെല്ലാം ശരീരത്തിലൂടെ ഉരസിച്ചുപാഞ്ഞപ്പോഴും, വെള്ളം ഉയരുന്നതിനനുസരിച്ച് തല മുകളിലേക്ക് ഉയർത്തിപ്പിടിച്ച് അവർ പിടിച്ചുനിന്നു. ഏകദേശം നാലു മണിക്കൂറോളം ഇതേ നിലയിൽ കഴിഞ്ഞ ശേഷമാണ് നേപ്പാൾ സേനയും ദുരന്തനിവാരണ സേനയും നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ഗുണ മായ ബൊഹറയെ രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തുമ്പോഴേക്കും അവരുടെ കൈകളും കാലുകളും കറുപ്പും നീലയും നിറം മാറിയിരുന്നു. ജെസിബിയുടെ യന്ത്രക്കൈകളുടെ സഹായത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ ലഭിച്ചതോടെ ആരോഗ്യനില തൃപ്തികരമായി. പിന്നീട് അവരെ കാഠ്മണ്ഡുവിലെ താൽക്കാലിക ഷെൽട്ടറിലേക്ക് മാറ്റി.

ദേവിഘട്ട് സീനിയർ സിറ്റിസൺസ് വെൽഫെയർ ഫൗണ്ടേഷനിലെ അന്തേവാസിയായിരുന്നു ഗുണ മായ ബൊഹറ. പ്രളയത്തിൽ ഇവിടെ താമസിച്ചിരുന്ന ഏഴുപേർക്ക് ജീവൻ നഷ്ടപ്പെട്ടെങ്കിലും ഗുണ മായ ബൊഹറ ഉൾപ്പെടെ ഏതാനും പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. എല്ലാവർക്കും ആവശ്യമായ ചികിത്സയും പരിചരണവും നൽകി.

പ്രളയത്തിന്റെ കുത്തൊഴുക്കിനിടയിലും നാല് മണിക്കൂറോളം ജീവൻ കൈവിടാതെ പോരാടിയ 97കാരിയുടെ അതിജീവനമാണ് ഇപ്പോൾ നേപ്പാളിന് പ്രതീക്ഷ നൽകുന്ന ഏറ്റവും ശക്തമായ ദൃശ്യങ്ങളിലൊന്ന്. ദുരന്തം തകർത്ത നാടിന്റെ തിരിച്ചുവരവിനും അതിജീവനത്തിനും പ്രതീകമായി മാറുകയാണ് ഗുണ മായ ബൊഹറ.