Home rss national malayalam പുതിയ വാർത്ത ബ്രിക്‌സ് ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തുടക്കം; ബഹുരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കും

ബ്രിക്‌സ് ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തുടക്കം; ബഹുരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കും

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | പതിനെട്ടാമത് ബ്രിക്‌സ് (BRICS) ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തുടക്കമായി. സെപ്തംബര്‍ 12, 13 തീയതികളില്‍ ഭാരത് മണ്ഡപം കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രധാന പരിപാടികള്‍ നടക്കുന്നത്. ‘സ്ഥിരത, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവക്കായി കെട്ടിപ്പടുക്കല്‍’ (Building for Resilience, Innovation, Cooperation and Sustainability) എന്ന പ്രമേയത്തിന് കീഴില്‍ 2026-ല്‍ ഇന്ത്യയാണ് ഈ കൂട്ടായ്മക്ക് അധ്യക്ഷത വഹിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി, എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ്, അബൂദബി കിരീടാവകാശി ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബ്രസീലിയന്‍ വിദേശകാര്യ മന്ത്രി മൗറോ വിയേര ഉന്നതതല യോഗത്തില്‍ പങ്കെടുക്കും.

ബെലാറസ്, വിയത്‌നാം, കസാക്കിസ്ഥാന്‍, ക്യൂബ, മലേഷ്യ, നൈജീരിയ, തായ്ലന്‍ഡ്, ഉഗാണ്ട, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ ഒമ്പത് ബ്രിക്‌സ് പങ്കാളിത്ത രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ബുറുണ്ടി, ഫിലിപ്പൈന്‍സ്, ബഹ്റൈന്‍, സഊദി അറേബ്യ, ഉറുഗ്വേ എന്നീ രാജ്യങ്ങളെയും ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഇന്ന് അംഗരാജ്യങ്ങളിലെ നേതാക്കള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആഗോള ഭരണനിര്‍വഹണത്തെക്കുറിച്ചും ബഹുരാഷ്ട്ര സഹകരണം (multilateralism) ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി അടച്ചിട്ട മുറിയില്‍ യോഗം ചേരും. ഉച്ചകോടിയുടെ പ്രധാന രേഖയായ ‘ന്യൂഡല്‍ഹി പ്രഖ്യാപനം’ ഈ യോഗത്തില്‍ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് നേതാക്കള്‍ ‘ഭാരത് ഇന്നോവേറ്റ്‌സ് 2026’ (Bharat Innovates 2026) പ്രദര്‍ശനം സന്ദര്‍ശിക്കും. വൈകുന്നേരം സാംസ്‌കാരിക പരിപാടികളോടെയുള്ള വിരുന്നും നടക്കും.

സെപ്തംബര്‍ 13 ഞായറാഴ്ച, പങ്കാളിത്ത രാജ്യങ്ങളും ക്ഷണിക്കപ്പെട്ട പ്രതിനിധി സംഘങ്ങളും നടപടികളില്‍ പങ്കുചേരും. ‘പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആഗോള വളര്‍ച്ചക്കായി ഭാവി രൂപപ്പെടുത്തല്‍’ എന്ന വിഷയത്തിലുള്ള പ്രധാന സമ്മേളനം ഇതോടെ ആരംഭിക്കും.

ബ്രിക്‌സിനോടുള്ള ഇന്ത്യയുടെ സമീപനം വികസനത്തിലും ജനങ്ങളുടെ താത്പര്യങ്ങളിലും ഊന്നിയുള്ളതാണെന്നാണ് നേരത്തെ, ‘ടിവി ബ്രിക്‌സ്’ (TV BRICS) റിപോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായി, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞത്. ‘രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അന്താരാഷ്ട്ര സഹകരണത്തിന്റെ മറ്റ് രീതികളെ പൂരകമാക്കുന്ന ഒരു കൂട്ടായ്മയായാണ് ബ്രിക്‌സിനെ കാണുന്നത്. ജനങ്ങളെയും രാഷ്ട്രങ്ങളെയും ഒന്നിപ്പിക്കുക എന്നതാണ് ദൗത്യം. ഇന്നത്തെ സാഹചര്യത്തില്‍ ഇത് വളരെ പ്രധാനമാണ്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2026 ജനുവരി ഒന്നിനാണ് ബ്രിക്‌സിന്റെ അധ്യക്ഷ പദവി ബ്രസീലില്‍ നിന്ന് ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്.

Content Highlights: The 18th BRICS Summit officially commenced in New Delhi with top world leaders gathering to discuss critical global issues. Key agendas focus on strengthening multilateral cooperation, trade growth, and economic partnerships. Prime Minister Narendra Modi leads the high-level international forum.