Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

നിർബന്ധിതവും ഭീഷണിപ്പെടുത്തിയുമുള്ള മതപരിവർത്തനങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള വിവാദപരമായ മഹാരാഷ്ട്ര ധർമ്മ സ്വാതന്ത്ര്യ നിയമം സംസ്ഥാനത്ത് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു ജൂലൈ 17-ന് അംഗീകാരം നൽകിയതിനെ തുടർന്ന്, ജൂലൈ 30-ന് സംസ്ഥാന സർക്കാർ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇതോടെ രാജ്യത്ത് മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുന്ന 13-ാമത്തെ സംസ്ഥാനമായി മഹാരാഷ്ട്ര മാറി. ഇനി മുതൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചുള്ള മതപരിവർത്തനങ്ങളിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ബലം പ്രയോഗിച്ചോ, വഞ്ചനയിലൂടെയോ, പ്രലോഭനങ്ങൾ നൽകിയോ, വ്യാജ വാഗ്ദാനങ്ങൾ നൽകിയോ നടത്തുന്ന മതപരിവർത്തനങ്ങളെ നിയമം പൂർണ്ണമായും കുറ്റകൃത്യമായി കണക്കാക്കുന്നു.നിയമവിരുദ്ധമായ മതപരിവർത്തനം ജാമ്യമില്ലാത്തതും ഗുരുതരവുമായ കുറ്റകൃത്യമാണ്. ഇതിന് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാം. ആവർത്തിച്ച് കുറ്റം ചെയ്യുന്നവർക്ക് 10 വർഷം വരെ തടവ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
മതം മാറാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും തങ്ങൾ മതം മാറുന്നതിന് 60 ദിവസം മുൻപ് ബന്ധപ്പെട്ട ജില്ലാ അധികാരിക്ക് നോട്ടീസ് നൽകേണ്ടതുണ്ട്.നോട്ടീസ് ലഭിച്ചാൽ അധികാരികൾ അത് പരസ്യപ്പെടുത്തുകയും 30 ദിവസത്തിനകം എതിർപ്പുകൾ ക്ഷണിക്കുകയും ചെയ്യും. തുടർന്ന് പൊലീസിന്റെ വിശദമായ അന്വേഷണത്തിന് ശേഷമേ അനുമതി ലഭിക്കൂ.മതം മാറ്റാൻ വേണ്ടിയുള്ള വിവാഹമാണെന്ന് തെളിഞ്ഞാൽ ആ വിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ കോടതിക്ക് അധികാരമുണ്ട്. ആരോപണം നേരിടുന്ന വ്യക്തിയും, അതിന് സഹായിച്ചവരുമാണ് തങ്ങൾ നടത്തിയത് സ്വമേധയാ ഉള്ള മതപരിവർത്തനമാണെന്ന് കോടതിയിൽ തെളിയിക്കേണ്ടത്.
ഭരണഘടന നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും ലംഘനമാണ് ഈ നിയമമെന്ന് സിവിൽ അവകാശ ഗ്രൂപ്പുകൾ ആരോപിക്കുന്നു. പ്രത്യേകിച്ചും മറ്റ് മതസ്ഥരെ വിവാഹം കഴിക്കുന്ന ദമ്പതികളെയും അവരെ സഹായിക്കുന്നവരെയും വേട്ടയാടാൻ ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് അവരുടെ ആശങ്ക.
അതേസമയം, ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് ഏതൊരു വ്യക്തിക്കും സ്വമേധയാ മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നും എന്നാൽ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ മതം മാറ്റാൻ ആർക്കും അവകാശമില്ലെന്നുമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമത്തെ ന്യായീകരിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

