Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കുവൈത്തില്‍ താമസിക്കുന്ന ഭര്‍ത്താവ് വാട്‌സാപ്പ് വഴി മുത്തലാഖ് നോട്ടീസ് അയച്ചതായി ആരോപിച്ച് രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ യുവതി പൊലീസിന് പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മെയ് 17-ന് തന്റെ വാട്‌സാപ്പ് നമ്പറിലേക്ക് മുത്തലാഖ് സന്ദേശം അയച്ച് ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്തിയതായി ആരോപിച്ച് വെള്ളിയാഴ്ചയാണ് യുവതി വനിതാ പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയത്. ഗോരഖ് ഇംലി സ്വദേശിയായ ആഷിഖ് ഇഖ്ബാല്‍ എന്ന പ്രതി കഴിഞ്ഞ ഒരു വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തുവരികയാണ്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രതിക്ക് നോട്ടീസ് അയക്കുമെന്നും എസ്എച്ച്ഒ ഊര്‍മിള പറഞ്ഞു.

വര്‍ഷങ്ങളായി താന്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു. ഭര്‍ത്താവ് കുവൈത്തില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തുമ്പോഴെല്ലാം ഒന്നോ രണ്ടോ ദിവസം ബന്ധം സാധാരണ നിലയിലായിരിക്കുമെന്നും, എന്നാല്‍ അതിനുശേഷം നിസ്സാര കാര്യങ്ങളുടെ പേരില്‍ അദ്ദേഹം തന്നെ ഉപദ്രവിക്കാനും മര്‍ദ്ദിക്കാനും തുടങ്ങുമെന്നും യുവതി പറഞ്ഞു.

പരാതിക്കാരി 16-ഉം 10-ഉം വയസ്സുള്ള രണ്ട് ആണ്‍മക്കളോടൊപ്പം ബന്‍സ്വാരയില്‍ മാറി താമസിക്കുകയാണ്. അമ്മായിയമ്മയും നാത്തൂനും അടക്കമുള്ള ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് അകന്ന് താമസിച്ച് തനിച്ചാണ് താന്‍ കുട്ടികളെ വളര്‍ത്തുന്നതെന്നും അവര്‍ പറഞ്ഞു.

ഭര്‍ത്താവ് നാട്ടിലെത്തിയപ്പോഴെല്ലാം പീഡനം തുടര്‍ന്നതായും താന്‍ ആവര്‍ത്തിച്ച് ശാരീരിക അക്രമത്തിന് ഇരയായതായും യുവതി ആരോപിച്ചു. ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട കക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുപ്രീംകോടതി മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും, പിന്നീട് 2019-ലെ മുസ്ലിം വനിതകളുടെ (വിവാഹാവകാശ സംരക്ഷണ) നിയമപ്രകാരം ഇത് ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നിയമപ്രകാരം മുത്തലാഖ് ശിക്ഷാര്‍ഹമായ കുറ്റമാണ്.