Source :- SIRAJLIVE NEWS

കൊച്ചി | പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ ഇന്നു നടന്ന റെയ്ഡിനു ശേഷം പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു. എച്ച് ഡി എഫ് സി ബാങ്കില്‍ ഒന്നര ലക്ഷം രൂപ ഉണ്ടായിരുന്ന അക്കൗണ്ടാണ് മരവിപ്പിച്ചത്.

വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകള്‍ ഇഡി പിടിച്ചെടുത്തിരുന്നു. 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായി ഇ ഡി വെളിപ്പെടുത്തി. പരിശോധനയില്‍ രേഖകള്‍, അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍, ബാങ്ക് എഫ് ഡി എന്നിവ കണ്ടെത്തിയതായും ഇഡി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കണ്ടെത്തിയ തെളിവുകള്‍ പരിശോധിച്ചു വരികയാണ്.

സി എം ആര്‍ എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ മറ്റുള്ളവരെ കുറിച്ചും അന്വേഷണം തുടരുമെന്നും ഇ ഡി വ്യക്തമാക്കി. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ പണം കൈപ്പറ്റിയവരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. കൂടാതെ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ പേരും ഉള്‍പ്പെട്ടിരുന്നു. പി വി എന്ന പേര് തന്റേതല്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

സി എം ആര്‍ എല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിലടക്കം 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെ പരിശോധന എട്ടര മണിക്കൂറോളം നീണ്ടു. റെയ്ഡിന് പിന്നാലെ പ്രവര്‍ത്തകരെ കാണാന്‍ പിണറായി വിജയന്‍ നേരിട്ടെത്തി. ഇഡിയെ ഒരുമിച്ച് നേരിടാമെന്ന് പിണറായി പറഞ്ഞു. കണ്ണൂരിലെയും കോഴിക്കോട്ടെയും റെയ്ഡില്‍ ഒന്നും കണ്ടെത്തനായില്ലെന്ന് ഇഡി രേഖാമൂലം എഴുതി നല്‍കി.

പുലര്‍ച്ചെ ആറ് മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലടക്കം സംസ്ഥാനത്തെ പത്തിടങ്ങളിലും ബംഗ്ലൂരിലും രണ്ടിടങ്ങളിലും ഇഡി സംഘം ഒരേ സമയം ഇരച്ചെത്തി. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലെ പിണറായി വിജയന്റെ വാടക വീട്ടിലെത്തിയത് ഒരു വനിതയടക്കം 5 ഉദ്യോഗസ്ഥരാണ്. ഒപ്പം സുരക്ഷക്കായി എട്ട് കേന്ദ്രസേന ഉദ്യോഗസ്ഥരും. പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാ ലോജിക്ക് കമ്പനിക്ക് 2017 മുതല്‍ 2020 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലായി ഒരു കോടി 72 ലക്ഷം രൂപ നല്‍കിയതിന്റെ കാരണമെന്തന്നായിരുന്നു ഇഡി തിരക്കിയത്.

എന്ത് സേവനമാണ് സി എം ആര്‍ എല്ലിന് എക്സാ ലോജിക് നല്‍കിയത്. ഇവര്‍ തമ്മിലുള്ള കരാര്‍ എന്താണ്.പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്താന്‍ കൂടിയായിരുന്നു പരിശോധന. എട്ടര മണിക്കൂര്‍ നീണ്ട പരിശോധനക്കിടെ വീണയുടെ മൊഴിയും സംഘം രേഖപ്പെടുത്തി. കണ്ണൂര്‍ പാണ്ഡ്യാല മുക്കിലെ പിണറായി വിജയന്റെ വീട്ടില്‍ നിന്നും കോഴിക്കോട്ടെ മുഹമ്മദ് റിയാസിന്റെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താനായില്ലന്ന സെര്‍ച്ച് നോട്ട് നല്‍കിയാണ് ഇ ഡി സംഘം മടങ്ങിയത്.

സംഘപരിവാറിന് മുന്നില്‍ മുട്ട് മടക്കില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ബാങ്ക് നിക്ഷേപങ്ങളുടെ രേഖകള്‍ ഇ ഡി സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം വീണയെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ഇ ഡി പറയുന്നത്.