Source :- SIRAJLIVE NEWS

ബെംഗളൂരു |  കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചു. ലോക്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണറുടെ സെക്രട്ടറിക്ക് കൈമാറി. കുടുംബപരമായ കാര്യങ്ങള്‍ക്കായി ഇന്‍ഡോറില്‍ ഉള്ള കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് രാത്രി ബെംഗളൂൂവില്‍ തിരിച്ചെത്തിയതിന് പിന്നാലെ സിദ്ധരാമയ്യയുടെ രാജി അംഗീകരിക്കും.

വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ  ഔദ്യോഗിക വസതിയില്‍ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് താന്‍ സ്ഥാനമൊഴിയുന്ന കാര്യം സിദ്ധരാമയ്യ മന്ത്രിമാരെ അറിയിച്ചത്.സിദ്ധരാമയ്യ ഉടന്‍തന്നെ ഡല്‍ഹിയിലെത്തി പാര്‍ട്ടി നേതൃത്വത്തെ കാണും

സിദ്ധരാമയ്യയുടെ രാജി ഗവണര്‍ അംഗീകരിക്കുന്നതിന് പിന്നാലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേര്‍ന്ന് ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ധാരണ പ്രകാരമാണ് സിദ്ധരാമയ്യ രാജിവെച്ചത്. 2023 മെയ് 20നാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഈ മാസം സര്‍ക്കാര്‍ 3 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.

ഏറക്കാലമായി നീണ്ട് നിന്ന അധികാരത്തര്‍ക്കത്തിനൊടുവിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുന്നത്. 2023ല്‍ മന്ത്രിസഭ നിലവില്‍ വരുന്ന സമയത്ത് രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ടേം വ്യവസ്ഥ വെച്ചിരുന്നെന്നും ആദ്യ ടേമിന് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറണം എന്നുമായിരുന്നു ഡി കെ ശിവകുമാര്‍വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ടേം വ്യവസ്ഥയില്ലെന്നും അഞ്ച് കൊല്ലം മുഖ്യമന്ത്രിയായി ഭരണം തുടരുമെന്നുമായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്.

ഇരുവരും തമ്മിലുള്ള തര്‍ക്കം അതിരൂക്ഷമായ ഘട്ടത്തിലാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഡി കെ ശിവകുമാറിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം ഒടുവില്‍ സിദ്ധരാമയ്യ അംഗീകരിക്കുകയായിരുന്നു.