Home rss national malayalam പുതിയ വാർത്ത കാര്‍ഷികവൃത്തിക്ക് വെയ്‌റ്റേജ്‌ മാര്‍ക്ക്

കാര്‍ഷികവൃത്തിക്ക് വെയ്‌റ്റേജ്‌ മാര്‍ക്ക്

4
0

Source :- SIRAJLIVE NEWS

കൃഷിയില്‍ സജീവ പങ്കാളികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ പ്രത്യേക വെയ്്‌റ്റേജ് മാര്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണ്. വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനായി കാര്‍ഷിക വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നായിരിക്കും ‘കതിര്‍ പദ്ധതി’ എന്ന പേരില്‍ ഇത് നടപ്പാക്കുകയെന്ന് മന്ത്രി സിദ്ദീഖ് വ്യക്തമാക്കി. തുടക്കത്തില്‍ 500 സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതി ക്രമേണ മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. സ്‌കൂളുകളില്‍ കാര്‍ഷിക ക്ലബുകള്‍ രൂപവത്കരിക്കുകയും കൃഷിയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്യും.

മനുഷ്യ ജീവിതത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും അടിത്തറയാണ് കൃഷി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രഥമ സ്ഥാനം സേവന മേഖലക്കാണെങ്കിലും ഗ്രാമീണ ജീവിതത്തിലും സംസ്‌കാരത്തിലും കൃഷിക്ക് മുഖ്യപങ്കുണ്ട്. ‘ഞാറില്ലെങ്കില്‍ ചോറില്ല’ എന്ന പഴഞ്ചൊല്ല് ഭക്ഷ്യസുരക്ഷയില്‍ കൃഷിയുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭക്ഷ്യസുരക്ഷ, പോഷകാഹാരം, പരിസ്ഥിതി സന്തുലനം തുടങ്ങിയവയെല്ലാം കൃഷിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. വിഷരഹിത ആഹാരവും പോഷകാഹാര ഭദ്രതയും കൈവരണമെങ്കില്‍ ആഭ്യന്തര കാര്‍ഷിക ഉത്പാദനം അത്യന്താപേക്ഷിതമാണ്. എന്നാല്‍ നഗരവത്കരണവും ഐ ടി മേഖലയോടുള്ള താത്പര്യവും കാരണം പുതിയ തലമുറ മണ്ണില്‍ നിന്ന് ഏറെ അകന്നുപോയി.

1980കളില്‍ കേരളത്തിലെ മൊത്തം തൊഴിലുകളില്‍ 45 ശതമാനത്തിനു മുകളിലായിരുന്നു കാര്‍ഷിക മേഖലയുടെ പങ്കാളിത്തമെങ്കില്‍ നിലവില്‍ 15 ശതമാനത്തിലും താഴെയാണെന്ന് കേരള സര്‍ക്കാറിന്റെ പുതിയ സാമ്പത്തികാവലോകന റിപോര്‍ട്ടില്‍ പറയുന്നു. കൃഷിഭൂമിയുടെ അളവും കുത്തനെ ഇടിഞ്ഞു. 1970കളില്‍ 8.75 ലക്ഷം ഹെക്ടറിലുണ്ടായിരുന്ന നെല്‍കൃഷി ഇപ്പോള്‍ രണ്ട് ലക്ഷം ഹെക്ടറിനു താഴെയായി ചുരുങ്ങി. പുതുതലമുറയുടെ കാര്‍ഷികവൃത്തിയോടുള്ള അനാഭിമുഖ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ കണക്കുകള്‍. ഭക്ഷ്യവസ്തുക്കള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകളെ ആശ്രയിക്കുന്ന ആധുനിക തലമുറ വിത്ത് പാകുന്നത് മുതല്‍ വിളവെടുക്കുന്നതു വരെയുള്ള അധ്വാനത്തിന്റെ മൂല്യമറിയാതെ പോകുന്നു. പരീക്ഷകളില്‍ കൃഷിക്ക് പ്രത്യേക മാര്‍ക്ക് നല്‍കുന്നതിലൂടെ വിദ്യാര്‍ഥികളില്‍ കാര്‍ഷികവൃത്തിയോട് ആഭിമുഖ്യം സൃഷ്ടിക്കാനായാല്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലക്ക് വലിയ മുതല്‍ക്കൂട്ടാകും.

കായിക മേഖലയിലും കലാരംഗത്തും മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന സംവിധാനം പതിറ്റാണ്ടുകളായി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ട്. കായിക വികസനത്തിനും സാംസ്‌കാരിക സംരക്ഷണത്തിനും അതാവശ്യവുമാണ്. എന്നാല്‍ കായിക വിനോദങ്ങളും കലകളും നല്‍കുന്നതു പോലെ തന്നെ ശാരീരിക അധ്വാനം, ഏകാഗ്രത, ആസൂത്രണം, ടീം വര്‍ക്ക് തുടങ്ങിയവ ആവശ്യമായ മേഖലയാണ് കൃഷിയും. വിദ്യാര്‍ഥി ലോകത്ത് ഇതിന് പ്രോത്സാഹനം നല്‍കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. കാര്‍ഷികവൃത്തി അക്കാദമിക് ഭാവിക്ക് സഹായകമാകുമ്പോള്‍ കൃഷിയെ ഒരു താഴ്ന്ന ജോലിയായും സമയം കളയാനുള്ള ഏര്‍പ്പാടായും കാണുന്ന പ്രവണതക്ക് മാറ്റം വരികയും അത് സമൂഹത്തിന്റെയും നാടിന്റെയും നല്ല ഭാവിക്ക് കരുത്താകുകയും ചെയ്യും.

‘കതിര്‍ പദ്ധതി’യുടെ ലക്ഷ്യം മികച്ചതെങ്കിലും മുമ്പ് മറ്റു പല പദ്ധതികള്‍ക്കും സംഭവിച്ചതു പോലെ ‘ആരംഭശൂരത്വ’ത്തില്‍ അവസാനിക്കരുത്. പ്രഖ്യാപനത്തിലും ഉദ്ഘാടന ചടങ്ങിലും ഒതുങ്ങിപ്പോകാതെ പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തുന്നുവെന്ന് ഉറപ്പ് വരുത്തണം. ശ്രദ്ധാപൂര്‍വവും സൂക്ഷ്മതയോടെയും നടപ്പാക്കേണ്ടതാണ് വെയ്്‌റ്റേജ് മാര്‍ക്ക്. കുട്ടി താത്പര്യപൂര്‍വമാണോ കൃഷിയില്‍ വ്യാപൃതനാകുന്നത്, അതോ മാര്‍ക്കിനു വേണ്ടിയുള്ള കാട്ടിക്കൂട്ടലോ എന്ന് വിലയിരുത്തേണ്ടതുണ്ട്. പ്രായോഗിക പരിശീലനത്തിലൂടെ ലഭിച്ച കാര്‍ഷിക അറിവുകളുടെ പ്രയോഗവത്കരണം എത്രത്തോളമെന്ന് വിലയിരുത്താന്‍ സുതാര്യ മാനദണ്ഡങ്ങള്‍ വേണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന മട്ടില്‍ തൂമ്പ കൈയിലേന്തിയവര്‍ക്കെല്ലാം വെയ്്‌റ്റേജ് മാര്‍ക്ക് നല്‍കുന്ന സ്ഥിതിവന്നാല്‍ പദ്ധതി ലക്ഷ്യം കാണാതെ പോകും. അധ്വാനത്തിന്റെ വിഹിതവും പങ്കാളിത്തവും കൃത്യമായി തിട്ടപ്പെടുത്തിയ ശേഷമായിരിക്കണം മാര്‍ക്ക് നല്‍കേണ്ടത്. കാര്‍ഷികവൃത്തിക്കുള്ള മാര്‍ക്ക് കൃഷിയോടുള്ള പ്രതിബദ്ധതയുടെയും ആദരവിന്റെയും പ്രതിഫലനമാകണം.

വിത്ത് വിതക്കാനുള്ളത് മാത്രമാകരുത് കാര്‍ഷിക പഠനം. മണ്ണിന്റെയും ഭക്ഷണത്തിന്റെയും വിലയും കര്‍ഷക അധ്വാനത്തിന്റെ മൂല്യവും തിരിച്ചറിയാന്‍ ഇത് സഹായകമാകണം. കതിര്‍ പദ്ധതി വിജയിച്ചാല്‍ അതിന്റെ നേട്ടം കാര്‍ഷിക വകുപ്പിനു മാത്രമല്ല, കേരളത്തിന്റെ ഭാവിക്കു കൂടിയാണ്. യഥാവിധി നടപ്പാക്കാനായാല്‍, പഴഞ്ചന്‍ തൊഴില്‍ എന്ന സമീപനത്തില്‍ നിന്ന് മാറി, ഭക്ഷ്യസുരക്ഷ, സംരംഭകത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട അനിവാര്യവും സുപ്രധാനവുമായ തൊഴില്‍ മേഖലയാണ് കൃഷിയെന്ന് കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ സഹായകമാകും. അതുവഴി കൃഷിയില്‍ നിന്ന് അകന്നു പോകുന്ന തലമുറയെ മേഖലയുമായി അടുപ്പിക്കാനാകും.

സ്‌കൂളുകളിലെ പ്രോത്സാഹനം മാത്രം പോരാ, രക്ഷിതാക്കള്‍ക്കും വലിയ പങ്കുണ്ട് പുതിയ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുന്നതില്‍. സ്‌കൂളില്‍ നിന്ന് കൃഷിപ്പണി പഠിച്ച കുട്ടിക്ക് വീട്ടില്‍ അതിനവസരം ലഭിക്കാതെ വന്നാല്‍ പദ്ധതി താളംതെറ്റും. വീടുകളിലും ചെറിയ കൃഷിയിടങ്ങള്‍ ഒരുക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അതിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിക്കൊടുക്കുകയും വേണം. വീടിനോടനുബന്ധിച്ച് സ്ഥലം കുറഞ്ഞ കുടുംബങ്ങള്‍ക്ക് ടെറസ് കൃഷി, കണ്ടയ്‌നര്‍ കൃഷി, ഗ്രോബാഗ് തുടങ്ങിയ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്താവുന്നതാണ്. സ്‌കൂളില്‍ നിന്ന് തുടങ്ങുന്ന കൃഷി വീട്ടിലേക്കും സമൂഹത്തിലേക്കും വ്യാപിക്കട്ടെ.