Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമോഷണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി ഭരണസമിതി. റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ളതൊന്നും നഷ്ടമായില്ലെന്നും ഭരണസമിതി അറിയിച്ചു.

റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കാനും ഭരണസമിതി യോഗം തീരുമാനിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ആഭരണങ്ങള്‍ നഷ്ടമായെന്നതും സുരക്ഷാവീഴ്ച സംഭവിച്ചെന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതവും തെറ്റുമാണെന്ന് ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി.

ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും ജീവനക്കാര്‍ പരിശോധനയ്ക്ക് വിധേയരാണ്. വിലപിടിപ്പുള്ളതൊന്നും ക്ഷേത്രത്തില്‍ നിന്ന് നഷ്ടമായിട്ടില്ല. തെറ്റായ വാദങ്ങള്‍ ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ഭരണസമിതി വ്യക്തമാക്കി.

പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ച് ക്ഷേത്ര ഭരണ സമിതിയോട് മന്ത്രി കെ മുരളീധരന്‍ വിശദീകരണം തേടിയിരുന്നു. ഇന്റലിജന്‍സ് ADGP പി വിജയന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ ആരോപണം അടിസ്ഥാന രഹിതമെന്നും സുരക്ഷാ വീഴ്ചയില്ലെന്നും കാട്ടി ക്ഷേത്രം എക്‌സിക്യുട്ടിവ് ഓഫിസറുടെ വിശദീകരണം.