Home rss national malayalam പുതിയ വാർത്ത എക്സാലോജിക് കേസ്: മൊഴി പിന്‍വലിച്ച് ശശിധരന്‍ കര്‍ത്തയും

എക്സാലോജിക് കേസ്: മൊഴി പിന്‍വലിച്ച് ശശിധരന്‍ കര്‍ത്തയും

2
0

Source :- SIRAJLIVE NEWS

കൊച്ചി | മാസപ്പടി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് (ഇ ഡി) രേഖപ്പെടുത്തിയ മൊഴി തള്ളി സി എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് എന്‍ ശശിധരന്‍ കര്‍ത്ത. കേസില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയുമാണ് വിരലടയാളം പതിപ്പിച്ചതെന്നും മൊഴികള്‍ പൂര്‍ണമായി പിന്‍വലിക്കുകയാണെന്നും വ്യക്തമാക്കി ഇ ഡി ഡയറക്ടര്‍ക്ക് സത്യവാങ്മൂലം സമര്‍പ്പിച്ചു. ശശിധരന്‍ കര്‍ത്തക്കു വേണ്ടി അദ്ദേഹത്തിന്റെ സഹോദരന്‍ എന്‍ അജിത്താണ് 2024 മേയ് 15ന് ഡല്‍ഹി ഇ ഡി ആസ്ഥാനത്തേക്ക് സ്പീഡ് പോസ്റ്റ് വഴി സത്യവാങ്മൂലം അയച്ചുനല്‍കിയത്.

ശശിധരന്‍ കര്‍ത്തയുടെ ശാരീരിക, മാനസിക അസ്വസ്ഥതകളും ഡോക്ടറുടെ എതിര്‍പ്പും അവഗണിച്ചാണ് 2024 ഏപ്രില്‍ 17ന് വീട്ടില്‍ വെച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ നടത്തിയത്. ആദായനികുതി വകുപ്പ് തയ്യാറാക്കിയ ചോദ്യോത്തരങ്ങളുടെ അടിസ്ഥാനത്തില്‍ ഇ ഡി തയ്യാറാക്കിയ സ്റ്റേറ്റ്മെന്റുകളില്‍ കര്‍ത്തയുടെ സമ്മതമില്ലാതെ ബലമായി വിരലടയാളം പതിപ്പിക്കുകയായിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹൈക്കോടതി നിര്‍ദേശപ്രകാരം കര്‍ത്തക്കെതിരെ കര്‍ശന നടപടികള്‍ പാടില്ലെന്ന ധാരണ നിലനില്‍ക്കെയാണ് ഇ ഡി ഇത്തരത്തില്‍ പെരുമാറിയതെന്നും സത്യവാങ്മൂലം ആരോപിക്കുന്നു. കര്‍ത്തയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകളും ഡോക്ടറുടെ പ്രസ്താവനയും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

മാസപ്പടി കേസില്‍ ഉള്‍പ്പെട്ടവരുടെ മൊഴി പിന്‍വലിക്കല്‍ അന്വേഷണത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കി ഇ ഡി. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് കടന്നിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.

കേസിന്റെ വിചാരണാ ഘട്ടത്തില്‍ മാത്രമാകും മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലങ്ങളിലെ വസ്തുതകള്‍ കോടതിയുടെ പരിശോധനക്ക് വിധേയമാകുകയെന്നും ഇ ഡി അറിയിച്ചു.
ശശിധരന്‍ കര്‍ത്തയെ കൂടാതെ സി എഫ് ഒ. കെ എസ് സുരേഷ് കുമാര്‍, സി ജി എം സുരേഷ് കുമാര്‍ പി, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസ്സന്‍ എന്നിവരാണ് മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലം നല്‍കിയത്.

Content Highlights:
CMRL Managing Director Shashidharan Kartha has retracted his previous statement provided to the Serious Fraud Investigation Office in the Exalogic case. The sudden retraction introduces a significant turn in the ongoing probe into financial transactions. Official legal responses regarding this update are currently awaited.