Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്ന് ടി.വി.കെ. പ്രഖ്യാപിച്ചു. വിജയി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന നിലപാടുമായി ടി.വി.കെ എം.എൽ.എ കനിമൊഴി വീണ്ടും രംഗത്തെത്തിയതോടെ തമിഴ്‌നാട്ടിലെ ഭരണസഖ്യത്തിലെ ടി.വി.കെ-കോൺഗ്രസ് തർക്കം പരസ്യമായിരിക്കുകയാണ്.
“2029ൽ വിജയ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. രാഹുൽ ഗാന്ധിയാണ് വിജയിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാൻ സഹായിച്ചത്. അതുപോലെ 2029ൽ അദ്ദേഹം വിജയിയുടെ കൈപിടിച്ച് പ്രധാനമന്ത്രിയാക്കും. രാജ്യത്തിന്റെ നായകൻ ആരാകണമെന്ന് ഡൽഹിയല്ല, തമിഴ്‌നാടാണ് തീരുമാനിക്കുക,” എന്നാണ് കനിമൊഴി പറഞ്ഞത്.
അതേസമയം, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ മുന്നറിയിപ്പ് നൽകി. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധി തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ പുറത്തുവന്ന ‘ഇന്ത്യാ ടുഡേ–സി വോട്ടർ’ സർവേയിലും വിജയിയുടെ ജനപ്രീതി ചർച്ചയായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ പരിഗണിക്കുന്ന നേതാക്കളുടെ പട്ടികയിൽ നരേന്ദ്ര മോദിക്ക് 48.7 ശതമാനവും രാഹുൽ ഗാന്ധിക്ക് 27.1 ശതമാനവും പിന്തുണ ലഭിച്ചപ്പോൾ 9.2 ശതമാനം പിന്തുണയോടെ വിജയ് മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
‘ഇന്ത്യ’ മുന്നണിയെ നയിക്കാൻ അനുയോജ്യനായ നേതാവെന്ന ചോദ്യത്തിലും 12.2 ശതമാനം പിന്തുണയോടെ വിജയ് രണ്ടാം സ്ഥാനത്തെത്തിയതായി സർവേ ചൂണ്ടിക്കാട്ടുന്നു.
സർവേ ഫലം പുറത്തുവന്നതിന് പിന്നാലെ തമിഴ്‌നാട്ടിലുടനീളം ‘ഇന്നത്തെ മുഖ്യമന്ത്രി, നാളത്തെ പ്രധാനമന്ത്രി’ എന്ന സന്ദേശവുമായി ടി.വി.കെ പ്രവർത്തകർ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു. ഇതോടെയാണ് സഖ്യത്തിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കം കൂടുതൽ രൂക്ഷമായത്.

