Source :- SIRAJLIVE NEWS

തിരുവനന്തപുരം |  കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ശേഷം കുടുംബത്തെ അവഗണിച്ചെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ സത്യമില്ലെന്നും പാര്‍ട്ടി അക്കാര്യം പരിശോധിക്കേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല. താന്‍ കഴിഞ്ഞദിവസം കൂടി വിനോദിനിയെയും കുടുംബത്തെയും സന്ദര്‍ശിച്ചു. നയനാര്‍, ചടയം ഗോവിന്ദന്‍ എന്നിവരുടെ ഭാര്യമാരെ ഉള്‍പ്പെടെ അടുത്ത് സന്ദര്‍ശിച്ചതാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

പച്ചക്കുതിര മാസികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു എം വി ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര ആരോപണം വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ചത്. ഫോണില്‍ വിളിച്ചാല്‍ പോലും ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല. നാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം തള്ളി എംവി ഗോവിന്ദന്‍ രംഗത്തെത്തിയത്.